2011, മേയ് 9, തിങ്കളാഴ്‌ച

ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം


ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈക്കോടതി വിധി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തു.  ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ ഹിന്ദു^മുസ്ലിം സംഘടനകളും  തീരുമാനത്തെ പിന്തുണച്ചു.
ചരിത്ര വസ്തുതകളും ഉടമസ്ഥാവകാശ രേഖകളും പരിഗണിക്കാതെ ഭൂരിപക്ഷ വിശ്വാസത്തിന്റെ മാത്രം ബലത്തില്‍ പുറപ്പെടുവിച്ച കീഴ്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് തികച്ചും ആഹ്ലാദകരമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് സമിതി കണ്‍വീനര്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പള്ളിക്കു മേല്‍ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എണ്ണമറ്റ രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ  വിശ്വാസത്തിന്റെ മാത്രം മാനദണ്ഡത്തില്‍ പുറപ്പെടുവിച്ച ഹൈകോടതി വിധിക്കെതിരെ  സുപ്രീം കോടതി നടത്തി പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
വിചിത്രവും പുകമറ സൃഷ്ടിക്കുന്നതുമാണ് വിധിയെന്ന സുപ്രീം കോടതി കണ്ടെത്തല്‍ ഉന്നത നീതി പീഠം ശരിയായ അര്‍ഥത്തില്‍ പ്രശ്നത്തെ കാണുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. അതേ സമയം ബാബരി മസ്ജിദ് കേസില്‍ സത്വര വാദം കേള്‍ക്കാനും ഉടന്‍ വിധിപ്രഖ്യാപനം നടത്താനും കോടതി താല്‍പര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  
അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തു. 2.77 ഏക്കര്‍ ഭൂമിയില്‍ ഹിന്ദുക്കള്‍ക്കല്ലാത്ത മറ്റാര്‍ക്കും പങ്കു നല്‍കാന്‍ പാടില്ലെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ഹിന്ദുമഹാസഭയുടെ പ്രതിനിധികള്‍ വ്യക്തമാക്കി. താഴേ തട്ടിലെ സ്ഥിതിയില്‍ യാതൊരു മാറ്റവും സുപ്രീം കോടതി ഉത്തരവിലൂടെ ഉണ്ടാകില്ലെന്ന് രാം ലല്ലക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 1993 ജനുവരി ഏഴിന് ആരംഭിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജ അപ്പടി തുടരാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യാ ഭൂമി വീതം വെക്കണമെന്ന അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ പാര്‍ട്ടി പിന്തുണക്കുന്നതായി ബി.ജെ.പിയും വ്യക്തമാക്കി.
അഹലബാദ് ഹൈകോടതി വിധി അദ്ഭുതകരവും വിചിത്രവുമാണെന്ന സുപ്രീം കോടതി പരാമര്‍ശം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന്  അനുപം ഗുപ്ത, ഡോ. കെ.എം ശ്രീമതി, മഹേഷ് ഭട്ട്, ഡോ. കെ.എന്‍ പണിക്കര്‍, പ്രൊഫ. രൂപരേഖ വര്‍മ, ശബ്നം ഹഷ്മി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കിയും ചരിത്ര വസ്തുതകള്‍ നിരാകരിച്ചും അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി  മധ്യകാല യുഗത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. വിവാദഭൂമിയുടെ വീതം വെക്കലാണ് പ്രശ്നപരിഹാരമെന്ന കോടതി വിധി നീതിയെയും യുക്തിബോധത്തേയും തന്നെ വെല്ലുവിളിക്കുന്നതായിരുന്നു. തത്വാധിഷഠിതമല്ലാത്ത പരിഹാര നിര്‍ദേശങ്ങള്‍ ഭാവി തലമുറകളെ വേട്ടയാടുമെന്ന കാര്യം കീഴ്കോടതി മറന്നു. ഏതായാലും രാജ്യത്തെ നിയമവാഴ്ചയെ കുറിച്ച്ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സുപ്രീം കോടതിയുടെ പ്രാരംഭ ഇടപെടല്‍ ഏറെ സഹായകരമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു


ബാബരി :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി


ബാബരി :ഹൈകോടതി വിധി വിചിത്രമെന്ന് സുപ്രീംകോടതി
ഭൂമി പങ്കിട്ട വിധിക്ക് സ്റ്റേ
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് 'വിചിത്രവും ആശ്ചര്യകരവു'മാണെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം ലോധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സുന്നി വഖഫ് ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നീ കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഒന്നിച്ചു പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് '93 ജനുവരി ഏഴിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്, പള്ളി പൊളിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ പരിസര ഭൂമിയില്‍ മതപരമായ ഒരു പ്രവര്‍ത്തനവും പാടില്ല. പള്ളി പൊളിച്ച് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ പരിമിത പൂജ തുടരാം.
ബാബരി മസ്ജിദ് പൊളിച്ച ഭൂമി 2.77 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇത് സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ, രാമവിഗ്രഹത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്ന നിര്‍മോഹി അഖാഡ എന്നിവക്കായി വിഭജിച്ചു കൊടുക്കാനാണ് കഴിഞ്ഞ സെപ്തംബര്‍ 30ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഇത്തരമൊരു ആവശ്യം കേസിലെ കക്ഷികളാരും ഉന്നയിച്ചിരുന്നില്ലെന്ന് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
 'കക്ഷികളാരും ആവശ്യപ്പെടാതെ ഭൂമി വീതംവെക്കണമെന്ന ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാന്‍ കഴിയും? ഇതൊരു വിചിത്ര വിധിയാണ്. സ്വന്തം നിലക്ക് തീരുമാനം എടുക്കുകയാണ് ഹൈകോടതി ചെയ്തത്. കേസിന് പുതിയൊരു മാനം നല്‍കിയിരിക്കുന്നു. അതുവഴി ഈ വ്യവഹാരത്തില്‍ ദുര്‍ഘടമായൊരു സ്ഥിതി ഉണ്ടാക്കിവെച്ചിരിക്കയാണ്. ഇത്തരമൊരു വിധി നടപ്പാക്കുന്നതിന് അനുവദിച്ചു കൂടാ. വിധി സ്റ്റേ ചെയ്യേണ്ടതുണ്ട്'  -ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയില്‍ എത്തിയ കക്ഷികളെല്ലാം  ഹൈകോടതി വിധി സ്റ്റേചെയ്യണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസ് പരിഗണിച്ച അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസുമാരായ ധരംവീര്‍ ശര്‍മ, എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍ എന്നിവര്‍ വ്യത്യസ്ത വിധിന്യായങ്ങളാണ് എഴുതിയിരുന്നത്. ബാബരി മസ്ജിദിന്റെ മൂന്നു താഴികക്കുടങ്ങളില്‍ ഒത്ത നടുവിലുള്ളതിന്റെ താഴെയാണ് രാമവിഗ്രഹം ഉണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നുമായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. കേസില്‍ കക്ഷികളായ മറ്റു രണ്ടു കൂട്ടര്‍ക്ക് ബാക്കി പങ്കിടണം.
തെളിവുകളുടെ പിന്‍ബലമില്ലാതെ വിശ്വാസങ്ങള്‍ക്കൊത്തു നീങ്ങിയ ഹൈകോടതിയുടെ വിധി റദ്ദാക്കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡും മറ്റും ആവശ്യപ്പെട്ടത്. രാമന്റെ ജന്മസ്ഥലത്താണ് ബാബരി മസ്ജിദ് നിലനിന്നതെന്ന വിധി പ്രസ്താവം അവര്‍ ചോദ്യം ചെയ്തു. മുസ്ലിംകളും ഹിന്ദുക്കളും നിര്‍മോഹി അഖാഡയും പള്ളി നിലനിന്ന ഭൂമിയത്രയും  സ്വന്തനിലക്ക് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമ്പോള്‍, അത് പങ്കുവെക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കാനുള്ള ഹൈകോടതി നിര്‍ദേശം റദ്ദാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ധരംവീര്‍ ശര്‍മ അഭിപ്രായപ്പെട്ട പോലെ, ഭൂമിയത്രയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ച് ഹൈകോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി, വാദം കേള്‍ക്കുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഈയാഴ്ച വേനലവധിക്ക് അടക്കുന്ന കോടതി ജൂലൈയിലാണ് ഇനി തുറക്കുക. സുപ്രീംകോടതിയെ സമീപിച്ച കക്ഷികളെല്ലാം ഇന്നലത്തെ ഇടക്കാല ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ചു


2011, മേയ് 8, ഞായറാഴ്‌ച

അയോധ്യ കേസ്: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ധനസഹായം തേടുന്നു


ലഖ്‌നോ: സുപ്രീംകോടതിയില്‍ അയോധ്യ കേസിന്റെ നടത്തിപ്പിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പൊതുജനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടുന്നു. ബോര്‍ഡാണ് 1993 മുതല്‍ അയോധ്യ കേസിന്റെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്നത്.
കേസില്‍ അലഹബാദ് ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ബോര്‍ഡിന് ഇപ്പോഴത്തെ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായതിനാലാണ് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകര്‍ക്കുള്ള ഉയര്‍ന്ന ഫീസിനത്തിലേക്കും ഹരജികള്‍ ഫയല്‍ ചെയ്യുന്നതിലേക്കുമായി കരുതിവെപ്പായാണ് ധനസമാഹരണമെന്ന് വ്യക്തിനിയമ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.