2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മുസ്‌ലിംകള്‍ വഞ്ചിക്കപ്പെട്ടെന്ന് മുലായം

ലഖ്‌നോ: ബാബരി കേസില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായാണ് മുസ്‌ലിംവികാരമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. നിയമത്തിനും തെളിവുകള്‍ക്കുമപ്പുറം വിശ്വാസത്തിന് മുന്‍തൂക്കം നല്‍കിയുള്ള അലഹബാദ് ഹൈക്കോടതി പ്രത്യേകബെഞ്ചിന്റെ വിധി നിരാശപ്പെടുത്തുന്നതാണെന്നും മുന്‍ യു.പി മുഖ്യമന്ത്രികൂടിയായ മുലായം പറഞ്ഞു. ഇത് രാജ്യത്തിനും ഭരണഘടനക്കും നീതിന്യായ സംവിധാനത്തിനും നല്ലത് വരുത്തില്ല. ഈ വിധി ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും.മുസ്‌ലിം സമുദായത്തിലാകെ നിരാശ പടര്‍ന്നിരിക്കുകയാണ്.സുപ്രീം കോടതി നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ അന്തിമവിധി പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതുന്നത്്- മുലായം പറഞ്ഞു.
രാജ്യത്തെ നയിക്കേണ്ടത് ഭരണഘടനയും നിയമസംവിധാനവുമാണ്.അല്ലാതെ വിശ്വാസമല്ല. ബാബരിമസ്ജിദിനു നേര്‍ക്കുള്ള ഭീഷണി മൂര്‍ധന്യത്തിലെത്തിയ  1990ല്‍ തന്നെ താന്‍ ഇതു വ്യക്തമാക്കിയതാണ്. അന്ന് ചെന്നൈയില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ താന്‍  മഹാഭാരതത്തിലെ അര്‍ജുനന്‍േറ അവസ്ഥയിലാണെന്ന് ദു:ഖത്തോടെ വ്യക്തമാക്കിയതാണ്. ഭരണഘടനയും  നിയമസംവിധാനവും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ തന്റെ തന്നെ ജനതക്കുനേരെ വെടിവെക്കാന്‍ ഉത്തരവിടാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരുസംഭ്രമവുമില്ലാതെ ഞാന്‍ അന്ന് എന്റെ ഉത്തരവാദിത്തം നിറവേറ്റി- മുലായം പറഞ്ഞു. മുലായമിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസും യു.പി മുഖ്യമന്ത്രി മായാവതിയും ശക്തമായി രംഗത്തുവന്നു.
സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം വഷളാക്കാന്‍ തുനിയുന്നവര്‍ ആരായാലും കര്‍ശനമായി നേരിടുമെന്ന് മുലായമിന്റെ പേര് പറയാതെ മായാവതി മുന്നറിയിപ്പ് നല്‍കി.ചിലരുടെ പ്രകോപന പ്രസ്താവനകളില്‍  ആരും വീഴരുതെന്ന് അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ