2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ജസ്റ്റിസ് ശര്‍മ

കടുത്ത നിലപാടില്‍ ജസ്റ്റിസ് ശര്‍മ

ലഖ്‌നോ: വ്യാഴാഴ്ച വൈകീട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ ഭരണകൂടമൊരുക്കിയ പന്തലില്‍ അലഹാബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ് സംക്ഷിപ്ത രൂപം കൊണ്ടുവന്നപ്പോള്‍ ജസ്റ്റിസ് അഗര്‍വാളിന്റെയും ജസ്റ്റിസ് സിബ്ഗത്തുല്ലാ ഖാന്റെയും വിധികളുടെ പകര്‍പ്പിനൊപ്പം ജസ്റ്റിസ് ഡി.വി ശര്‍മയുടെ വിധിപ്രസ്താവമില്ലായിരുന്നു. നേരത്തെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ശ്രദ്ധേയനായ ഡി.വി ശര്‍മയുടെ വിധിപ്രസ്താവമെവിടെ എന്ന് എല്ലാവരും തിരക്കി .
ഒടുവില്‍ രാമ ജന്മഭൂമിക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകയില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈ കോപ്പി തരപ്പെടുത്തിയത്.
അത്യന്തം ഏകപക്ഷീയമായി സുന്നീ വഖഫ് ബോര്‍ഡിന്റെയും നിര്‍മോഹി അഖാര ട്രസ്റ്റിന്റെയും മുഴുവന്‍ വാദങ്ങളും മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞ ജസ്റ്റിസ് ശര്‍മ, ശ്രീരാമചന്ദ്രനും ഹിന്ദുക്കള്‍ക്ക് വേണ്ടിയും കേസില്‍ കക്ഷി ചേര്‍ന്ന ശ്രീരാം വിരാജ്മാന്റെ വാദങ്ങള്‍ മാത്രം അംഗീകരിച്ച് രാമക്ഷേത്ര പ്രസ്ഥാനത്തിന് അനുകൂലമായ വിധി പ്രസ്താവം മാത്രം നടത്തുകയായിരുന്നു. ഇതിനായി സഹൂര്‍ അഹ്മദിനും കൂട്ടര്‍ക്കുമെതിരെ ഗോപാല്‍ സിങ് വിശാരദ് നല്‍കിയ കേസ് വിശാരദിന് കേസില്‍ കക്ഷി ചേരാന്‍ അവകാശമില്ലാത്തതിനാല്‍ തള്ളണമെന്നാണ് ശര്‍മ ആവശ്യപ്പെട്ടത്. അതേസമയം പള്ളിയില്‍ അതിക്രമിച്ചു കയറി വിഗ്രഹം പ്രതിഷ്ഠിച്ചതിനെ ചൊല്ലിയുള്ള ക്രിമിനല്‍ കേസ് നിലനിര്‍ത്തണമെന്ന സഹൂര്‍ അഹ്മദിന്റെയും കൂട്ടരുടെയും വാദത്തെ ശര്‍മ എതിര്‍ത്തു. തര്‍ക്കഭൂമിയിലുണ്ടായിരുന്നത് ബാബരി മസ്ജിദ് തന്നെയായിരുന്നെന്ന് അംഗീകരിച്ചതും എന്നാല്‍ അത് രാമക്ഷേത്രം തകര്‍ത്താണെന്ന് വിശാരദിന്റെ ഹരജി പരിഗണിച്ച് ശര്‍മ വ്യക്തമാക്കി.
അതു പോലെ കേത്രഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച ശ്രീ യമുന പ്രസാദ് സിങിനെതിരെ നിര്‍മോഹി അഖാര നല്‍കിയ ഹരജിയില്‍ നിര്‍മോഹി അഖാരക്ക് തര്‍ക്കഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്ന നിലപാട് സ്വീകരിച്ച് ഒരോ പശ്‌നത്തിലും എതിര്‍കക്ഷിക്ക് വേണ്ടിയുള്ള വിധി പ്രസ്താവം നടത്തി. അവരുടെ ഹരജിയും തള്ളുകയും ശ്രീരാം വിരാജ്മാന്റെ ഹരജിയിലെ ഓരോ പ്രശ്‌നങ്ങളിലും അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെയാണ് രാമക്ഷേത്രത്തിന് മേല്‍ സാക്ഷാല്‍ ഭഗവാന്‍ ശ്രീരാമനും മുഴുവന്‍ ഹിന്ദുക്കള്‍ക്കുമുള്ള അവകാശം സ്ഥാപിക്കപ്പെടാന്‍ വഴിയൊരുങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ